Kerala
പരവൂർ: ആധാർ കാർഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന പുതിയ ആധാർ കാർഡുകൾ പുറത്തിറക്കാനാണ് നീക്കം.
ഓഫ് ലൈൻ വെരിഫിക്കേഷൻ കുറയ്ക്കുന്നതിനും വ്യാപകമായ ഡേറ്റ ദുരുപയോഗം തടയുന്നതിനുമാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) ലക്ഷ്യമിടുന്നത്. ഡിസംബർ ഒന്നിന് ഈ നിർദേശം ആധാർ അഥോറ്റിക്കു മുന്നിൽ അവതരിപ്പിക്കാൻ യുഐഡിഎഐ തീരുമാനിച്ചുകഴിഞ്ഞു.
ഹോട്ടലുകളും ഇതര സ്ഥാപനങ്ങളും അടക്കം വ്യക്തികളുടെ ആധാർ കാർഡിന്റെ പതിപ്പുകൾ വാങ്ങിവയ്ക്കുന്നുണ്ട്. ഇത്തരം ഓഫ് ലൈൻ വെരിഫിക്കേഷനുകളുടെ മറവിൽ നിരവധി തട്ടിപ്പുകൾ രാജ്യത്ത് അരങ്ങേറുന്നുണ്ട്. ഇത് ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
പുതിയ കാർഡുകളിൽ വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ പ്രായപരിശോധന അടക്കമുള്ളവ നടത്താൻ സൗകര്യമുണ്ടാകും. ഓഫ് ലൈൻ വെരിഫിക്കേഷന്റെ കാര്യത്തിൽ എന്തെങ്കിലും ആവശ്യത്തിന് വ്യക്തികളുടെ ആധാർ നമ്പരോ ബയോ മെട്രിക് വിവരങ്ങളോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും വിലക്കിയിട്ടുണ്ട്.
എന്നാൽ ഭൂരിഭാഗം സ്ഥാപനങ്ങളും ആധാർ കാർഡിന്റെ ഫോട്ടോ കോപ്പികൾ എടുത്ത് സൂക്ഷിക്കുന്നതു തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പരിഷ്കരിച്ച ആധാർ കാർഡ് പുറത്തിറക്കാൻ ആലോചിക്കുന്നത്. ഡിജിറ്റൽ പേഴ്സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്ടിന് അനുസൃതമായി പ്രവർത്തിക്കുന്നതായിരിക്കും പുതിയ കാർഡുകൾ.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ രാജ്യത്താകമാനം 18 മാസത്തിനുള്ളിൽ പുതിയ കാർഡുകൾ പ്രവർത്തനക്ഷമമാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.
Kerala
കൊച്ചി: വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്.
മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിധിയിൽ വരാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാംഗ്മൂലം സമർപ്പിച്ചത്.
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി ഈ ഈ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
അതേസമയം, മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
കഴിഞ്ഞ തവണ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് ഡിസാസ്റ്റര്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ടിട്ടുള്ള ചില ചട്ടങ്ങള്‍ ഭേദഗതിപ്പെടുത്തിയത് കൊണ്ട് വായ്പകള്‍ എഴുതി തള്ളുക എന്നുള്ളത് പ്രയാസമുള്ള കാര്യമായിരിക്കും എന്നാണ്.
അതേസമയം കേന്ദ്രം സഹായിക്കുന്നില്ല എന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകും എന്ന് റവന്യൂ മന്ത്രി അടക്കം വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം നടക്കും. ഇന്ന് ഉച്ചയ്ക്ക് വാദം പൂർത്തിയാക്കി റിപ്പോർട്ടിനായി മാറ്റും.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ പക്കൽ വർഷങ്ങളായി കെട്ടിക്കിടക്കുന്പോൾ സംസ്ഥാനങ്ങൾ തെറ്റായി മുറവിളി കൂട്ടുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന് എങ്ങനെ പറയാൻ പറ്റുമെന്ന് സുപ്രീംകോടതി ബുധനാഴ്ച വിമർശിച്ചിരുന്നു.
രാഷ്ട്രപതി പരാമർശവുമായി ബന്ധപ്പെട്ട വാദത്തിനിടെ കഴിഞ്ഞ 55 വർഷത്തിനുള്ളിൽ 17,000 ബില്ലുകൾക്ക് അനുമതി നൽകിയപ്പോൾ വെറും 20 ബില്ലുകൾ തടഞ്ഞുവച്ചതിന് സംസ്ഥാനങ്ങൾ തെറ്റായ മുറവിളി കൂട്ടുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ബിൽ തയാറാക്കുന്പോൾത്തന്നെ ഗവർണർക്ക് അതിൽ വിയോജിപ്പ് അറിയിക്കാൻ സാഹചര്യമുണ്ട്. എന്നാൽ പാസാക്കിയ ശേഷം ബിൽ ഗവർണറുടെ അടുത്തേക്ക് വരുന്പോൾ അദ്ദേഹം സമ്മതിക്കില്ലെന്ന് പറയുകയാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.
ഭരണഘടനപ്രകാരം ബിൽ തടഞ്ഞുവയ്ക്കാൻ സാധിക്കില്ല. അത് അംഗീകരിക്കുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയോ ചെയ്യണം. എന്നാൽ പുനഃപരിശോധനയ് ക്കു ശേഷം ബിൽ വീണ്ടും സമർപ്പിക്കുന്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഭരണഘടന നിശബ്ദമാണെന്നും ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെയും കേന്ദ്രത്തിന്റെയും പ്രതിനിധി, ഭരണഘടനയുടെ സംരക്ഷകൻ എന്നി നിലകളിലാണ് ഗവർണറുടെ പങ്കെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
National
ന്യൂഡൽഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സിന് പിന്നിൽ കേന്ദ്രസർക്കാരെന്ന് കേരളം സുപ്രീം കോടതിയിൽ. സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വാദിച്ചു.
എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു. അതേസമയം, രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് തമിഴ്നാടിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
രാഷ്ട്രപതി നൽകിയ റഫറൻസ് നിലനിൽക്കുമോ എന്നുള്ളതിലാണ് ഇപ്പോൾ വാദം നടക്കുന്നത്. ഈ റഫറൻസ് നിലനിൽക്കില്ല എന്ന വാദമാണ് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉന്നയിക്കുന്നത്.
അതേസമയം, റഫറന്‍സ് അയക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനായി എജിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് വാദിക്കുന്നത്.